ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ജാമ്യഹർജിയിൽ സുപ്രീംകോടതിയിൽ നിലപാടറിയിക്കാതെ സംസ്ഥാന സർക്കാർ.
ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ സ്റ്റാൻഡിംഗ് കോണ്‍സൽ നിഷേ രാജൻ ഷൊങ്കർ സംസ്ഥാനത്തിന്റെ നിലപാടിൽ മൗനം പാലിച്ചു.
കേസിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്ന കെ.കെ. രമ എംഎൽഎയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാരിനെ നിർബന്ധിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കെ.കെ. രമയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസിലെ 12-ാം പ്രതിയായ ജ്യോതി ബാബു ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.